Sunday, July 10, 2011

ഉദ്ഘാടനം....

     റമദാന്‍ മാസം ഇതാ അടുത്തെത്തിക്കഴിഞ്ഞു, റമദാനിനെ വരവേല്‍ക്കാന്‍ ലോക മുസ്ലിംകള്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇതുപോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഒരു റമദാനിനെ വരവേല്‍ക്കാനായി ഒരുങ്ങിയ നാട്ടുകാരോട് റമദാന്‍ വ്രതത്തെക്കുറിച്ച് ബോധാവാന്മാരാകുക എന്ന ലക്ഷിയം വെച്ച് കൊണ്ട് നാട്ടിലെ മദ്രസ്സാ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയും അധ്യാപകരും ചേര്‍ന്ന് പരിസരത്തുള്ള സ്ത്രീകളെയും രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും എല്ലാം വിളിച്ചു കൂട്ടി ഒരു ക്ലാസ്സ്‌ നടത്താന്‍ തീരുമാനിച്ചു. നേരത്തെ അറിയിച്ചിരുന്ന പോലെ തന്നെ ഉച്ചക്ക് രണ്ടു മണിക്ക് തന്നെ ഏറെക്കുറെ ആളുകള്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ മുഖ്യ പ്രഭാഷകന്‍ എത്തിയിട്ടില്ല. പരിപാടി തുടങ്ങി. യോഗത്തിന്‍റെ പതിവ് ചടങ്ങുകള്‍ , സ്വാഗത പ്രസംഗം, ആശംസാ പ്രസംഗങ്ങള്‍.. എന്നിവയെല്ലാം നടക്കുന്നു. മൈക്ക് ഓപ്പറേറ്റിംഗ് അറിയാവുന്നത് കൊണ്ട് ഞാന്‍ തന്നെയാണ് ഇവിടെയും ഓപ്പെറേറ്റര്‍.  ഗംഭീരമായ ആശംസാ പ്രസംഗം നടക്കുമ്പോള്‍ സ്റ്റേജില്‍ മറ്റു നേതാക്കള്‍ എന്തൊക്കെയോ ഗൂഡാലോചന എടുക്കുന്നുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട എന്‍റെ സുഹൃത്ത്‌ എന്നോട് ആംഗ്യ ഭാഷയില്‍ ചോദിച്ചു എന്തായിരിക്കും ആ ചര്‍ച്ച..?  തീരെ വില വെക്കാതെ ഞാന്‍ മറുപടി പറഞ്ഞു..ആ... ആര്‍ക്കറിയാം..എന്തിനാ നമ്മള്‍ അത് ശ്രദ്ധിക്കുന്നത്..? . ആശംസാ പ്രസംഗം അവസാനിപ്പിച്ചയാളുടെ അത്ര തന്നെ ഉയരം ഇല്ലാത്ത അധ്യക്ഷന്‍ എഴുന്നേറ്റപ്പോള്‍ ഞാന്‍ മൈക്ക്‌ താഴ്ത്തിക്കൊടുത്ത ശേഷം എന്‍റെ സീറ്റില്‍ തന്നെ ഇരുന്നു. ആദ്യക്ഷന്‍റെ വാക്കുകള്‍ കേട്ട് ഞാന്‍ ആകെ തരിച്ചു പോയി.  ഇതായിരുന്നു ആ വാക്കുകള്‍.. നമ്മുടെ അജണ്ടയിലെ അടുത്ത പരിപാടി യോഗത്തിന്‍റെ ഔപചാരികമായ ഉത്ഘാടനം ആണ്. ഈ യോഗം ഉത്ഘാടനം ചെയ്യുന്നതിന് വേണ്ടി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡണ്ട്‌ നൂറുധീനെ ക്ഷണിച്ചു കൊള്ളുന്നു.   മനസ്സില്‍ ലഡു പൊട്ടി എന്ന് പറയാറുണ്ട്...എന്നാല്‍ എവിടെ ലഡു അല്ല പൊട്ടിയത്‌,  എന്‍റെ മനസ്സ് തന്നെ പൊട്ടിയ മട്ടിലാണ് ഞാന്‍. മൈക്ക്‌ ഓപറേറ്റിങ്ങ് എന്ന പേരില്‍ ഒരുപാട് സ്റ്റേജില്‍ കയറിയിട്ടുന്ടെങ്കിലും  ഹലോ മൈക്ക്‌ ചെക്കിംഗ് എന്നല്ലാതെ മറ്റൊന്ന് മൈക്കിലൂടെ പറയാന്‍ ധൈര്യം ഇല്ലാത്ത എന്നെ ഉത്ഘാടനതിനു പേര് വിളിച്ചിരിക്കുന്നു.  ഇരുന്ന ഇരുപ്പില്‍ എനിക്ക് എന്തൊക്കെയോ തോന്നുന്നു....തരിചിരിക്കുന്ന എന്നെ അടുതിരുന്നവര്‍ തള്ളി വിടുന്നു. എനിക്ക് ഉത്ഘാടനം ചെയ്യാന്‍ അറിയില്ല എന്ന് പറഞ്ഞപ്പോള്‍ പേടിക്കേണ്ട എന്നും മാനം രക്ഷിക്കാന്‍ വേണ്ടി ഒരു വാകെങ്കിലും പറയണം എന്നും പറഞ്ഞു കൂടുകാരന്‍ എന്നെ തള്ളിയപ്പോള്‍ ഞാന്‍ പോലും അറിയാതെ എങ്ങിനെയോ മൈക്ക്‌ന്‍റെ അടുത്തെത്തി. ഞാന്‍ നന്നായി വിയര്‍ത്തു. കൈ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.  എന്തൊക്കെയോ മനസ്സില്‍ ഉറച്ചു കൊണ്ട് ധൈര്യം വീണ്ടെടുത്ത്‌ ഞാന്‍ സംസാരം തുടങ്ങാന്‍ ഒരുങ്ങവെ ഇടി മിന്നലേറ്റവനെ പാമ്പ് കൊത്തി എന്ന പോലെ അതാ ആദ്യക്ഷന്‍റെ അടുത്ത ഉപദേശം. ഇവിടെ ഉള്ളവരുടെ എല്ലാം പ്രസംഗം അവസാനിച്ചു, മുഖ്യ പ്രഭാഷകന്‍ ഇനിയും എത്തിയിട്ടില്ല, അത് കൊണ്ട് അദ്ദേഹം വരുന്നത് വരെ പ്രസംഗം നീട്ടി ആളുകളെ പിടിച്ചിരുത്താന്‍ നീ ശ്രദ്ധിക്കണം  ഞാന്‍ ആദ്യക്ഷനെ ഒന്ന് നോക്കി ആ നോട്ടത്തില്‍ ഒരുപാട്  വാക്കുകള്‍ നിറഞ്ഞിരുന്നു.  എന്തിനാണ് എന്നെ എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത്? പിന്നെ സ്ത്രീകളെ ഒക്കെ മൈകിലൂടെ സംസാരിച്ചു പിടിചിരുത്തുക എന്നത് സാദ്യമല്ല വേണമെങ്കില്‍ ഞാന്‍ അവരുടെ അടുത്തു ചെന്ന് വല്ലതും അവരുമായി സംസാരിച്ചു എത്ര നേരം വേണമെങ്കിലും ഇരുത്താം എന്നൊക്കെ ആ നോട്ടത്തില്‍ ഉണ്ടായിരുന്നു. ഏതായാലും ഞാന്‍ പ്രസംഗം തുടങ്ങി. ബഹുമാനപ്പെട്ട രക്ഷിതാക്കളെ, ഉമ്മ പെങ്ങന്മാരെ, സുഹൃത്തുക്കളെ, എന്‍റെ കര്‍ത്തവ്യം ഈ പരിപാടിയുടെ ഉത്ഘാടനം ചെയ്യലാണ് എന്നാല്‍ ..... പിന്നെ ഞാന്‍ ഇടത്തും വലത്തും ഒക്കെ തിരിഞ്ഞു നോക്കി... മന്ത്രിമാരൊക്കെ പ്രസംഗിക്കുന്ന പോലെ. അവര്‍ ഒരു പക്ഷെ ഫോട്ടോക്ക് പോസ് ചെയ്യുകയായിരിക്കാം.. എന്നാല്‍ ഞാന്‍ അടുത്തത് എന്ത് പറയും എന്ന് ആലോചിക്കുകയായിരുന്നു. അങ്ങിനെ ഇടത്തോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്‍റെ മനസ്സില്‍ ഒന്നല്ല ഒന്‍പതു ലഡു പൊട്ടിയ മേനിയായിരുന്നു.. കാരണം പാഞ്ഞു വന്നു നിര്‍ത്തിയ ഓട്ടോയില്‍ നിന്നും ചാടി ഇറങ്ങുന്നു നമ്മുടെ മുഖ്യ പ്രഭാഷകന്‍.... കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്നവന് ആരോ കയറിട്ടു കൊടുത്തതിന്റെ ആ സന്തോഷം പിന്നെ എന്‍റെ ഹൃദയത്തിന്‍റെ മിടിപ്പിന് വേഗത കൂട്ടി. ഞാന്‍ പ്രസംഗം തുടര്‍ന്നു... എന്നാല്‍.... മുഖ്യ പ്രഭാഷകന്‍റെ വാക്കുകള്‍ക്ക് കാത്തിരിക്കുന്ന നിങ്ങളോട് ഞാന്‍ കൂടുതല്‍ സംസാരിച്ചു സമയം കളയുന്നില്ല... ബിസ്മില്ലാഹി റഹ്മാനിറഹീം എന്ന വാക്യത്തോടെ ഞാന്‍ ഈ യോഗം ഉദ്ഘാടനം ചെയ്യുന്നതോട് കൂടി മുഖ്യാതിഥിക്ക് വഴിമാറി കൊടുക്കുന്നു...  ഞാന്‍ വേഗം എന്‍റെ സീറ്റില്‍ തന്നെ ചെന്നിരുന്നു. വിറയല്‍ മാറിയിട്ടില്ല.. ആരോ എനിക്ക് വെള്ളം കുടിക്കാന്‍ തന്നു. കുടിച്ചു തീര്‍ത്തത് ഞാന്‍ പോലുമറിയാതെ... അടുത്തയാള്‍ക്ക് പ്രസംഗിക്കാന്‍ മൈക്ക്‌ ശരിയാകാന്‍ ഞാന്‍ ഇതിനിടയില്‍ മറന്നു. പ്രസംഗം ശീലമായ അദ്ദേഹം തന്നെ മൈക്ക്‌ ശരിയാകി പ്രസംഗം തുടങ്ങി. യോഗം പിരിഞ്ഞപ്പോള്‍ ചിലരൊക്കെ എന്നോട് ഇങ്ങനെ പറഞ്ഞു.. അദ്ദേഹം കുറച്ചുകൂടി വൈകിയിരുന്നെന്കില്‍ നിന്‍റെ പ്രസംഗം കൂടി ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ അത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.. എന്‍റെ പോന്നു മക്കളെ... നെഞ്ചില്‍ തറക്കുന്ന വര്‍ത്തമാനം പറയരുതേ എന്ന് മനസ്സില്‍ മന്ത്രിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു സാരമില്ല അടുത്ത യോഗത്തിന് ആവാം.. എന്നാല്‍ ആ റമദാനിലെ ആദ്യ വാരത്തില്‍ തന്നെ ഞാന്‍ സ്വദേശ വാസത്തില്‍ നിന്നും പ്രവാസ ത്തിലേക്ക് പറന്നു...നീണ്ട എട്ടു വര്‍ശങ്ങള്‍ക്ക് മുമ്പ്‌.....